Saturday, February 19, 2011

അവൾക്കെന്നോട് പരിഭവം.


     അവൾക്കെന്നോട് പരിഭവം, കാരണംകഴിഞ്ഞ ദിവസം അവളെന്റെ മടിയിൽ കിടക്കുമ്പോൾ നമ്മുടെ സ്വകാര്യനിമിഷങ്ങളിലെപ്പോഴോ എന്റെ കൈ അറിയാതെ അവളുടെ മുഖത്തൊന്നു കൊണ്ടു. അത്യാവശ്യം ശക്തിയായി തന്നെ കൊണ്ടു. വെണമെന്നു കരുതിയതല്ല, അറിയാതെ പറ്റിപ്പോയതാണു. പക്ഷേ അതിനവൾ എന്നോടിങ്ങനെ പരിഭവിക്കണോ?...
     പാവം അവൾക്ക് നന്നായി വേദനിച്ചു കാണും, ഞാൻ കുറേ തടവിക്കൊടുത്തു. എന്നിട്ടും അവൾ എന്നൊടൊന്നും മിണ്ടണില്ല, ഞാൻ പറയുന്നതൊന്നും കേൾക്കുന്നുമില്ല. ഇതിനുമുൻപും അവളെന്നോട് പലപ്പോഴും പിണങ്ങിയിറ്റുണ്ട്. അപ്പോഴൊക്കെ ഞാൻ സ്നേഹത്തോടെ ഒന്നു തൊട്ടാൽ അവളുടെ പിണക്കമൊക്കെ മാറും. പക്ഷേ ഇത്തവണ അവൾക്ക് നന്നായി വേദനിച്ചു കാണും. അല്ലെങ്കിൽ എന്നോട് മിണ്ടാതിരിക്കില്ല. കഴിഞ്ഞ അഞ്ച് വർഷമായി എനിക്കറിയാവുന്നതല്ലെ. ദിവസങ്ങൾ കഴിയുംതോറും പ്രശ്നം വഷളായിക്കൊണ്ടിരുന്നു, ഞാൻ എന്റെ ഫ്രണ്ടിനോട് കാര്യം പറഞ്ഞു. അവൻ, അവനു പരിചയമുള്ള ഒരു ഡോക്ടരെ കാണിക്കാമെന്നു പറഞ്ഞു.
     ഇപ്പൊ പ്രശ്നം അതല്ല, അവളോടെങ്ങനെ പറയും? ഡോക്ടറെ കാണാനാണെന്നു പറഞ്ഞാൽ അവൾ വരില്ല. അതുകൊണ്ട് ഒരു ദിവസം അവളെ ഉറക്കിക്കിടത്തി, ഞാനും ഫ്രണ്ടും കൂടി ഡൊക്ടറുടെ അടുത്തെത്തി. അവൾ നല്ല ഉറക്കമായിരുന്നതിനാൽ ഡോക്ടർക്ക് പരിശോധിക്കാൻ പറ്റിയില്ല. ഉണരുന്നതു വരെ കാത്തിരുന്നു, ഉണർന്നിട്ടും അവൾ ഒന്നും മിണ്ടണില്ല, പരിശോധിക്കാനൊട്ട് സഹകരിക്കുന്നുമില്ല. ഡോക്ടർ പറഞ്ഞു അഡ്മിറ്റ് ചെയ്യണം, കുറേ ടെസ്റ്റൊക്കെ നടത്തിയാലെ കാര്യമെന്തെന്ന് അറിയാൻ പറ്റുള്ളുവെന്ന്. ഇനി ഉള്ളിൽ വല്ല ക്ഷതവും സംഭവിച്ചിറ്റുണ്ടെങ്കിൽ ഓപ്പറേഷനും വേണ്ടിവരുമെന്ന്, ഞാനാകെ തകർന്നുപോയി. എന്നാലും എന്റെ മുഖത്തുനോക്കി യാതൊരു ദയയുമില്ലാതെ അയാൾക്കെങ്ങനെ അതു പറയാൻ തോന്നി…
     അവസാനം ഫ്രണ്ടിന്റെ നിർബന്ധത്തിനു വഴങ്ങി ഞാൻ അവളെ അവിടെ അഡ്മിറ്റ് ചെയ്തിട്ട് വീട്ടിലേക്ക് മടങ്ങി. അവൾ പോയതിൽ പിന്നെ എനിക്കൊരു സമാധാനവുമില്ല, മെയിൽ ഒന്നും നോക്കാനും പറ്റണില്ല, ബ്ലോഗൊന്നും വായിക്കാനും പറ്റണില്ല. പുതിയൊരു ഒരെണ്ണം വങ്ങാന്നു വച്ചാൽ, അവൾ കഴിഞ്ഞ അഞ്ച് വർഷമായി എന്റെ കൂടെയുള്ളതല്ലേ, എന്റെ എല്ലാ കാര്യവും അവൾക്കല്ലേ അറിയാവൂ… അവളെ പെട്ടന്നങ്ങ് കളയാനും വയ്യ. പക്ഷേ വീണ്ടും ഡോക്ടറെ വിളിച്ചപ്പൊ, അവളുടെ നില ആകെ ഗുരുതരമാണന്ന് പറഞ്ഞു. മദർബോർഡിനാത്രേ കുഴപ്പം. എന്റെ കൈ തട്ടിയതു കൊണ്ടുണ്ടായ കുഴപ്പമല്ലന്നു കേട്ടപ്പൊ കുറച്ചൊരു ആശ്വാസം. മദർബോർഡ് മാറുന്നതിനേക്കാൾ നല്ലതു പുതിയൊരെണ്ണം വാങ്ങുന്നതാ നല്ലതെന്നും അയാൾ പറഞ്ഞു. അവളെ ചെന്ന് കൂട്ടിക്കൊണ്ട് പൊയ്കോളാൻ ഇനി അവിടെ കിടത്തിയിറ്റ് കാര്യമില്ലന്ന്…
     പുതിയതു വാങ്ങിയാലെ എനിക്കിത് പൊസ്റ്റ് ചെയ്യാനും, നിങ്ങളുടെയൊക്കെ ബ്ലോഗ് വായിക്കാനും പറ്റുകയുള്ളു.
    അങ്ങനെ ഇന്നലെ പോയി പുതിയ ഒരെണ്ണം വാങ്ങി, ഇവൾ എന്നെ മനസ്സിലാക്കി വരണമെങ്കിൽ കുറച്ചു ദിവസമെടുക്കുമെന്നാ ഞാൻ കരുതിയതു. പക്ഷേ ഇവൾ വേഗം തന്നെ അടുത്തു, എന്റെ കാര്യങ്ങളൊക്കെ മനസ്സിലാക്കി. എനിക്കും ഒത്തിരി ഇഷ്ടമായി…...
.................................................................................................................................

Wednesday, January 12, 2011

എന്റെ പ്രണയം

ഇന്നുഞാൻ എഴുത്തിനെപ്രണയിച്ചുതുടങ്ങി, എന്റെയാത്രയാരംഭിക്കുന്നു
മഴവെള്ളത്തിൽ കടലാസ്സുതോണികൾ ഒഴുക്കിവിടുന്നതുപോലെ,
പലതും ഇടയ്ക്ക് മുങ്ങിപോകുന്നുവെങ്കിലും, ഞാൻ എഴുത്തു തുടരുന്നു

എന്റെ ബാല്യം എത്രയകലെയാണു, ഇന്നതു ഇന്നെലെകഴിഞ്ഞപോലെ

കഥയും കവിതയും ആലോചിച്ചുനടന്നദിനങ്ങൾ

കൂട്ടുകാരില്ലാത്ത കുട്ടിക്കതൊരു തനിയെ കളിക്കാവുന്ന വിനോദം

മനസ്സിൽ വാക്കുകൾ  ഉരുട്ടിക്കളിക്കൽ, കടലാസ്സിൽ എന്തെങ്കിലും കുറിച്ചിടൽ

ഇന്നു ഞാൻ മനസ്സിൽ തോന്നിയത് എഴുതുന്നു

ഇപ്പോൾ ഞാൻ സമയത്തെക്കുറിച്ചു ഓർക്കാറില്ല
എഴുതിയത് ചിലതു വെട്ടുന്നു, തിരുത്തുന്നു, മറ്റുചിലതു തുടരുന്നു
ചിലത് ക്ലേശമായിതോന്നുന്നു, സമയമില്ല തീർക്കുവാൻ

ചിലത് ഉപേക്ഷിക്കേണ്ടിവരുന്നു, ശരിയല്ലന്ന തോന്നലാൽ

ഒന്നുമാറ്റിവച്ച് മറ്റൊന്നുതുടരുന്നു, തുടങ്ങിയത് തീർത്തില്ല, പിന്നെയാവാം

വേനലിൽ ഉഷ്ണത്തെ ശപിക്കാം, മഴയിലോ?
മഴയും തണുപ്പും ചേർന്ന അലസത….മനമൊന്നു തെളിയട്ടെ,
എല്ലാം ഒത്തുവന്നാലോ?
തിരക്കുകൾ...
എകാന്തതയിൽ എഴുതാം,
അപ്പോൾ എകാന്തതയെന്നെ പേടിപ്പെടുത്തുന്നു

ബാല്യത്തിൽ എഴുത്ത് ഒരു വിനോദം, ഇന്ന് എന്റെ മനസ്സിൽ അതൊരു മല്‍പ്പിടുത്തം...
ചിലത് ഒരുനിമിഷത്തിൽ ശരിയെന്നതോന്നൽ,
ആശ്വാസത്തിന്റെ നിമിഷങ്ങൾ ഞാൻ അകലെ അവ്യക്തമായി കാണുന്നു
എന്റെ ലക്ഷ്യത്തിലേക്കുള്ളതീവ്രയത്നം തുടരുന്നു, ഞാൻ എഴുത്ത് തുടരുന്നു
എന്റെ പ്രണയം മുന്നോട്ട് കുതിക്കുന്നു
.................................................................................................................................

Thursday, December 16, 2010

സ്പന്ദനങ്ങൾ


അരുമപ്രകാശമോ, അളവുറ്റസ്നേഹമോ
നിന്മുന്നിൽ വന്നുനിന്നീടിൽ

അതിവിമലമാം സ്മരണയിൽ
ഞാൻ അഗതിയായി നടന്നപ്പോൾ
ഒരുകൊച്ചുഗീതമായ് എന്നുള്ളിൽ നീ
പലവുരു സാന്ത്വനം നല്‍കീ

സ്നേഹത്തിൻ തേന്‍കൂടു
ഉള്ളില്‍ വിടര്‍ത്തിയെൻ

നനവാർന്ന കൺപീലി പുല്‍കീ
മധുകണം തൂകുന്ന നിന്നഴകു കണ്ടെന്റെ
കനവുകൾ പൂത്തു തളിർത്തൂ...
അടയാത്തജാലകം കാറ്റിൽ
തിരിച്ചെന്നിലലിയുവാൻ കാത്തിരുന്നൂ..
നിശ്ച്ചലകരമാംനറുമലർ
ശയ്യയിൽ എന്നെ നീതാരാട്ടു പാടീയുറക്കീ
ആര്‍ദ്രമാം കുങ്കുമം നെറ്റിയിൽപൂശിയാ-
സന്ധ്യയും ചാമരം വീശീ
എതോവികാരങ്ങൾ ഉള്ളിൽ പടര്‍ത്തിയെന്‍
നെഞ്ചിലേക്കന്നു നീ ചാഞ്ഞൂ...
കൌമാരസ്വപ്നങ്ങൾ  ‍താലോലമാട്ടി നീ-
യെന്നില്‍ പ്രണയ സല്ലാപം നിറച്ചൂ...
പൂക്കളെ പുല്‍കിയനിൻ വിരൽ-
ത്തുമ്പിനാലെൻ അനുരാഗതന്ത്രികൾ മീട്ടി...
മദനലാവണ്യമിഴികളാൽ എന്നെ നീ
പലദിനം ലാളിച്ചതല്ലേ

ഇന്നുനീയെല്ലം വെടിഞ്ഞെങ്ങോപോയ്
എങ്കിലും, ഒരു കിളിയായിരുന്നെങ്കിൽ
ഞാൻ നിന്നരികിൽ പാറിവന്നേനേ...
.................................................................................................................................
നന്ദി: ഈ കവിത വായിച്ച്, തെറ്റുകൾ തിരുത്തിത്തന്ന കണ്ണൂരാന്.

Friday, December 3, 2010

യാത്രാമൊഴി

മരണവാതിൽ പടിയിൽ ഞനെന്റെ
നിമിഷവും കാത്തുനിൽക്കവേ…
വിടപറഞ്ഞീടാൻ കഴിവില്ല്ലാതെ,
ഇനി, തെല്ലും സമയമില്ലെൻ പ്രിയതമേ
തിരിയുവാൻ, നിന്നെ പുണരുവാൻ…
ഇരുളിൽ നാം തീർത്ത അദൃശ്യഭാഷകള്‍
ഇനിനമുക്കു സ്മൃതികളാം…
മധുരജീവിതകാവ്യം പോലെ നീ
കൂടെയുള്ളതെൻ സൗഭാഗ്യം...
ഇനിയുമില്ല തിരിഞ്ഞുനോക്കുവാൻ ,
സമയം തെല്ലുമില്ലെൻകണ്മണീ...
എൻ സഫലയാത്രയ്ക്കൊരുങ്ങണം…
തട്ടിവീണിട്ടും ചില്ലുപൊട്ടാത്തകണ്ണാടിയിൽ-
നിൻരൂപംപിന്നെയും ജ്വലിക്കുന്നൂ...
വിശ്വാസവൃക്ഷങ്ങള്‍ കടപുഴകിവീഴുന്നു...
സ്വപ്നസൗധങ്ങൾ ഇടിഞ്ഞു വീഴുന്നു...
എരിയാൻ തുടങ്ങും മുൻപ് നിൻ-
ചിരിക്കുന്നമുഖമെങ്കിലും മുന്നിലുണ്ടാകണം.
അഗ്നിയാളുന്നതിനുമുൻപ് ഇടവഴിയിൽ നിന്നെ-
ഞാനെൻ ഗാനത്തിൻ വരികൾ കൊണ്ട്ബന്ധിപ്പൂ…
അതുനമുക്കുമാത്രമായ്…
വെറുതേ കാക്കുന്നു ഞാൻ…
വെറുതേ മോഹിക്കുന്നു ഞാൻ…
.................................................................................................................................

Tuesday, October 12, 2010

ഒരിറ്റ് കണ്ണുനീരും, ഒപ്പം ഒരായിരം പ്രാർത്ഥനയും

ചിലിയിലെ ഖനിക്കുള്ളിൽ അകപ്പെട്ടുപോയ മുപ്പതിലേറെ കൂടെപ്പിറപ്പുകൾക്ക് വേണ്ടി

        അഗ്നിപർവ്വതങ്ങൾ, മഴക്കാടുകൾ, പർവ്വത നിരകൾ, തടാകങ്ങൾ, ചെറുദ്വീപുകൾ എന്നിവ ഏറെയുള്ള ചിലി. ലോകത്തിലെ ഏറ്റവും സുന്ദരമായ ഭൂപ്രദേശം. നിറയെ സ്വർണ്ണ ഖനികളും, ചെമ്പ് ഖനികളും നിറഞ്ഞ നാട്. എന്നാൽ അടുത്തിടെ ഉണ്ടായ ഒരു മലയിടിച്ചിലിൽ ഒരു ഖനിക്കുള്ളിൽ അകപ്പെട്ടുപോയ 33 മനുഷ്യജീവനുകളെ പറ്റി, നമ്മളെല്ലാവരും അറിഞ്ഞു. മലയിടിച്ചിലിൽ ഖനിക്കുള്ളിലെ എല്ലാവരും മരിച്ചുപോയി എന്നു ലോകം വിധിയെഴുതിയ 16 നാളുകൾ, എന്നാൽ പതിനേഴാം ദിവസം ലോകമറിഞ്ഞു ഖനിക്കുള്ളിലെ 33 പേരും ജീവനോടെ ഉണ്ടെന്ന്... അത്രയും ദിവസം ഖനിയിൽ കരുതിവെച്ചിരുന്ന ഭക്ഷണവും, വെള്ളവും പങ്കിട്ട് കഴിച്ച് അവർ ജീവൻ നിലനിർത്തി. ബാക്കിയുള്ള ദിവസങ്ങളിൽ ചെറിയ ട്യൂബു വഴി എഴിത്തിച്ച് കൊടുത്ത ഭക്ഷണവും, വെള്ളവും അവരുടെ ജീവൻ ഇത്രയും നാൾ പിടിച്ചുനിർത്തി. ട്യൂബിൽ ഘടിപ്പിച്ച ക്യാമറ വഴി അവരെ പുറം ലോകം കണ്ടു. ഇതിനിടയിൽ അവരെ പുറത്തുകൊണ്ടുവരാൻ പല ശ്രമങ്ങളും നടത്തിയെങ്കിലും ഒക്കെ പരാജയപ്പെടുകയായിരുന്നു
      ഒടുവിൽ, പുതുതായി ഒരു “പേടകം” നിർമിച്ചു അത് ഖനിക്കുള്ളിൽ ഇറക്കി അതിലൂടെ ഓരോരുത്തരെയും പുറത്തുകൊണ്ട് വരുവാൻ തീരുമാനിച്ചു. അര മൈൽ താഴചയിൽ 66 സെന്റീമീറ്റർ ആരത്തിൽ തുരങ്കം ഉണ്ടാക്കി അതുവഴി വേണം പേടകം ഉള്ളിലെത്തിക്കാൻ.  33 പേർക്ക് വേണ്ടിയും 33 തവണ പേടകം ഇറക്കുകയും കയറ്റുകയും ചെയ്യണം, അങ്ങനെ വരുമ്പോൾ തുരങ്കത്തിന്റെ സൈഡ് ഇടിഞ്ഞ് വീണ്ടും അപകടസാധ്യത കൂടാം. അങ്ങനെ ഉണ്ടാവാതിരിക്കാൻ ഈ തുരങ്കത്തിൽതന്നെ അതേ അളവിൽ 93 മീറ്റർ ആഴത്തിൽ ഉരുക്ക് പൈപ്പുകൾ ഇറക്കി. അതിലൂടെ വേണം ഈ പേടകം ഉള്ളിലെത്തിക്കാൻ. പേടകവും തുരങ്കവും എല്ലാം നിർമിച്ചുകഴിഞ്ഞു. നാളെ (13/ഒക്റ്റോബർ/2010-ബുധൻ) തുടങ്ങുന്ന ഈ പരിശ്രമം എത്രത്തോളം വിജയ സാധ്യത ഉണ്ടെന്ന് ആർക്കും അറിയില്ല. കാരണം, കഷ്ടിച്ച് ഒരാൾക്ക് മാത്രം നിൽക്കാവുന്ന ‘ഫിനിക്സ്സ്‘ എന്ന് പേരിട്ടിരിക്കുന്ന പേടകത്തിൽ ഓക്സിജൻ മാസ്കും ധരിച്ചു, കുറ്റാകുറ്റിരുട്ടത്തു അരമൈലിലേറെയുള്ള ഒറ്റയ്ക്കുള്ള യാത്ര അവർക്കെല്ലാവർക്കും അതിനുള്ള മനക്കരുത്തു നല്കണകണമേ എന്ന് നമുക്ക് പ്രാർത്ഥിക്കാം.
     ഇന്നു വൈകീട്ട് ഡ്യൂട്ടി കഴിഞ്ഞു വരുമ്പോഴാണു fm റേഡിയോയിൽ ഞാൻ ഈ വാർത്ത വീണ്ടും കേട്ടതു, എന്തിനോ എന്റെ കണ്ണുനിറഞ്ഞു, ഡ്രൈവിങ്ങിലായിരുന്ന ഞാൻ വണ്ടി സൈഡാക്കി കണ്ണു തുടച്ചു, കൂടെയുള്ളവർ കാര്യം അന്വേഷിച്ചു, ഞാൻ കാര്യം പറഞ്ഞു. അവന്മാർ എന്നെ കളിയാക്കി. അവർ പറഞ്ഞു, “ഖനിയിലുള്ളവർക്ക് ഭാഗ്യമുണ്ടെങ്കിൽ അവർ രക്ഷപ്പെടുമെന്നു” ഞാനാലോചിച്ചപ്പോൾ അതും ശരിയാണു. എന്നാലും നമ്മളാരും ഒരിക്കലും കണ്ടിട്ടും കേട്ടിട്ടും കൂടി ഇല്ലാത്ത, ആ സഹോദരങ്ങൾക്ക് വേണ്ടി അവരുടെ ആശ്രിതർക്ക് വേണ്ടി നമുക്ക് ഒരു നിമിഷം പ്രാർത്ഥിക്കാം
.................................................................................................................................


Saturday, October 9, 2010

C I D vs ഭീകരൻ

         കുറച്ചു നാളായി ബ്ലോഗ് വായന തലയ്ക്ക് പിടിച്ചു നടക്കുന്ന ഞാൻ, എന്തെങ്കിലും എഴുതിയാലോ എന്നുകൂടി ഏതോ ഒരു ദുർബലനിമിഷത്തിൽ ചിന്തിച്ചുപോയി. അങ്ങനെയാണു എന്റെ ജീവിതത്തിലെ പഴയ സംഭവങ്ങൾ ഒന്നു ചികഞ്ഞ് നോക്കിയത്. അപ്പോഴാണ് നമ്മുടെ വായാടി പറഞ്ഞപോലെ അത്ര വലിയ സംഭവങ്ങളൊന്നുമില്ലാന്ന് മനസ്സിലായത്. എന്നാപ്പിന്നെ ചെറിയ സംഭവങ്ങളങ്ങ് എഴുതിക്കളയാമെന്നു കരുതി. എങ്കിൽ പോയി ബുക്കും പേപ്പറും എറ്റുത്തിറ്റ് വാടാന്ന്, ആര്? നാട്ടിലെ ട്രാഫിക്ക് പോലീസ് അല്ല. ഒരു ഉൾവിളി! അങ്ങനെ ബുക്കും പേപ്പറും പേനയുമൊക്കെ എടുത്ത് എഴുതാൻ റെഡി ആയിട്ടിരുന്നപ്പോഴോ ചാമ്പലിൽ അഞ്ജു പറഞ്ഞപോലെ ” റൈറ്റേഴ്‌സ് ബ്ലോക്ക് “..!
“ഈശ്വരാ എന്നോടെന്തിനീ കൊടുംചതി?” എന്തെങ്കിലുമൊക്കെ എനിക്കും എഴുതാൻ പറ്റുന്നില്ലല്ലോന്ന വിഷമത്തിൽ രണ്ടെണ്ണം വിട്ടിട്ട്, (എന്ത്? പണ്ട് വായാടി കേക്കിൽ ചേർത്ത സാധനം) ഞാൻ കിടന്നുറങ്ങി.
           രാവിലെ ഏണീക്കാൻ ഇത്തിരി ഒന്നു വൈകി. ഓ സാരമില്ല, വെള്ളിയാഴ്ച്ച ആയതുകൊണ്ട് ട്രാഫിക്ക് ബ്ലോക്ക് കാണില്ലല്ലോ ഇന്നലത്തെ കെട്ട് വിട്ടില്ലേന്നൊരു സംശയം ഇല്ലാതില്ല. പിന്നെ ഒന്നും ആലോചിച്ചില്ല, വേഗം കുളിച്ച് റെഡിയായി ജോലിക്ക് പോയി.
           വെള്ളിയാഴ്ച്ച ആയതുകൊണ്ട് ഓഫീസിൽ ആരും ഇല്ല. ഇടയ്ക്കിടെ ഫയലുമായി അങ്ങോട്ടും ഇങ്ങോട്ടും പാറി നടക്കുന്ന ‘സിന്റ‘യും കൂടി ഇല്ലല്ലോന്ന വിഷമത്തിൽ ഞാൻ എന്റെ സ്ഥിരം സീറ്റിൽ ഇരുന്നു. നമ്മുടെ ബോളിവുഡിലെ പ്രീതിസിന്റ അല്ലാട്ടൊ, കുറച്ചൊക്കെ നമ്മുടെ ഭാവനയിൽ നിന്നുകൂടിയൊക്കെ ഇട്ടെടുത്താൽ ഏതാണ്ട് നമ്മുടെ പ്രീതിസിന്റയുടെ അടുത്തെത്തും ഈ ഫിലിപ്പീനി സിന്റയും. ആ, അവളും ഇല്ല. എന്നാപ്പിന്നെ ഇന്നലത്തേതിന്റെ ബാക്കി ഉറക്കം അങ്ങു തീർത്തുകളയാം എന്നുകരുതി ഞാൻ അവിടിരുന്നൊന്നു മയങ്ങി.
         പെട്ടന്നാരോ ഡോറും തള്ളിത്തുറന്ന് ഓഫീസിനകത്തേക്ക് വന്നു. ഒരു തലതെറിച്ച അറബിച്ചെക്കൻ, ഏതാണ്ട് എന്റെ പ്രായം വരും ഒരു 23-24. ഒരു ബർമുഡയും ടീഷർട്ടും തൊപ്പിയുമാണ് വേഷം. ആകെ മൊത്തത്തിൽ ഒരു ചുള്ളൻ പയ്യൻ. അവനാണെങ്കിൽ എന്റെ മുന്നിൽ വന്നുനിന്ന് സൂക്ഷിച്ചൊരു നോട്ടം. ഇവനാരെടാ, എന്ന ഭാവത്തിൽ ഞാനും. പിന്നെ അവൻ അറബിയിൽ എന്തോ ഒന്നു ചോദിച്ചു. എനിക്കാണേൽ അറബി പണ്ടേ ഇഷ്ടമല്ല. അതുകൊണ്ട് ഞാൻ അതു മൈൻഡ് ചെയ്തില്ല. പിന്നെ അവൻ ഇഗ്ലീഷിൽ ആക്കി ചോദ്യം. “ഹൂ ആർ യൂ“ന്ന്. ഹും, എന്റെ കാബിനിൽ കയറിവന്നിറ്റ് ഞാൻ ആരാണെന്നോ. തിരിച്ച് പണ്ടാരോ പറഞ്ഞപോലെ “ താനാരാണെന്നു തനിക്കറിയില്ലങ്കിൽ താൻ എന്നോട് ചോദിക്ക് ഞാൻ ആരാണെന്ന്, അപ്പൊ തനിക്ക് ഞാൻ പറഞ്ഞ് തരാം താനാരാണെന്നും ഞാനാരാണെന്നും” എന്നു ചോദിക്കണമെന്ന് മനസ്സിൽ തോന്നിയെങ്കിലും, സംഗതി എന്തോ പന്തികേടുള്ളതുപോലെ തോന്നിയതുകൊണ്ട് തിരിച്ചു ഞാനും അതേ ചോദ്യം ചോദിച്ചു “ഹൂ ആർ യൂ“? അവൻ ഒരു ഐ ഡി കാർഡ് കാണിച്ചുതന്നു. അമ്മേ CID!!!.
         ഓഫീസിൽ വേറെ ആരും ഇല്ലാത്തതുകൊണ്ട്, വെറുതേ കറണ്ട് വേസ്റ്റാക്കണ്ടല്ലോന്നു കരുതി ഞാൻ എന്റെ ടേബിളിലെ ലൈറ്റ് മാത്രം ഇട്ടിറ്റ് ഇരിക്കുകയായിരുന്നു. അല്ലാതെ ഉറങ്ങാൻ വേണ്ടി അല്ലാട്ടൊ..! എന്തോ സെക്യൂരിറ്റി അലർട്ടിന്റെ പേരിൽ എയർപോർട്ട് മുഴുവൻ ക്യാമറയിലൂടെ നോക്കുകയായിരുന്ന ഇവൻ എന്നെയും കണ്ടു. വെള്ളിയാഴ്ച്ച ദിവസം ആരുമില്ലാത്ത ഓഫീസ് റൂമിൽ ഒരുത്തൻ ഇരുട്ടത്ത് കമ്പ്യൂട്ടറും തുറന്നു വച്ച് ഇരിക്കുന്നതു കണ്ടാൽ ഏത് CID ക്കും സംശയം വരാം അതു സ്വഭാവികം. പോട്ടെ ഞാൻ ക്ഷമിച്ചു...! പക്ഷേ അവനു വീണ്ടും അറിയണം, ഞാനാരാന്നും വെള്ളിയാഴ്ച്ച എന്തിനു ഓഫീസ്സിൽ വന്നതെന്നും. ഹും.. വെള്ളിയാഴ്ച്ചയാന്നും പറഞ്ഞ് ഞങ്ങളിൽ ആരേലും ഒരാളെങ്കിലും വന്നില്ലങ്കിൽ, ഇന്ധനം കിട്ടാതെ ദുബായ് എയർപോർട്ടിലെ വിമാനങ്ങൾ മുഴുവൻ ഹർത്താൽ ആചരിക്കേണ്ടിവരുമെന്ന് ഇവനുണ്ടോ അറിയുന്നു!.
            അവനു ഞാൻ എന്റെ എയർപോർട്ട് പാസ്സ് കാണിച്ചുകൊടുത്തു, അപ്പൊ അവനതു പോരാ..! ങാഹ, അങ്ങനായാൽ കൊള്ളില്ലല്ലോ ഞാൻ പത്താക്ക കാണിച്ചുകൊടുത്തു, അതും പോരാന്നു. ഹും, ഇനി ബാക്കി ഉള്ളതു ഡ്രൈവിങ്ങ് ലൈസൻസ്സ് ആണ്, അതുവരെ അവനു ഞാൻ കാണിച്ചുകൊടുത്തു. അവനതും പോരാന്ന്, എന്റെ “എമിറേറ്റ്സ്സ് ഐ ഡി” കാണണമെന്ന്. വൃത്തികെട്ടവൻ!!! പണ്ഡാരടങ്ങാൻ, എന്റെ കമ്പനി ഇതുവരെ ആ സാധനം എടുത്തും തന്നിട്ടില്ല. സ്വന്തമായിറ്റ് പോയി എടുക്കാൻ അറിയാഞ്ഞിറ്റല്ല, എന്റെ കയ്യിലെ കാശ് കൊടുത്ത് എന്റെ പട്ടി ഏടുക്കും, ഹും
          എന്തായാലും സംഗതി വഷളായി, അവൻ സ്നേഹത്തോടെ എന്റെ തോളിൽ കൈയ്യിട്ട് കൂട്ടികൊണ്ട് പോയി എയർപോർട്ടിലെ പോലീസ്സ് ഓഫീസിലേക്ക്. എന്നിട്ട് പറയുവാ, “ഭീകരൻ” എയർപോർട്ടിൽ നുഴഞ്ഞുകയറിയതാന്ന്, ഈ പാവം എന്നെ അവൻ ഭീകരനാക്കി. പിന്നെ ആകെയൊരു ബഹളമായിരുന്നു. എന്റെ പത്താക്ക ചെക്ക് ചെയ്യുന്നു എയർപോർട്ടിലെ പാസ്സ് ചെക്ക് ചെയുന്നു,,, ആകെ ബഹളം. അഞ്ച് മിനിട്ട് കഴിഞ്ഞില്ല, പുറത്തു അവന്മാരുടെ വണ്ടിയും വന്നു. പറയാതിരിക്കാൻ വയ്യ, നല്ല സൂപ്പർ വണ്ടി. പുറത്തുനിന്ന് നോക്കുമ്പൊ ഒരു സാധാരണ fj ക്രൂയിസ്സർ, അകത്തുകേറിയപ്പൊഴോ എന്താ ഒരു സെറ്റപ്പ്!!! വിമാനത്തിലെ കോക്പിറ്റിനുപോലും ഉണ്ടാവില്ല ഇത്ര സെറ്റപ്പ് എന്നു തോന്നി. പെട്ടന്നു എന്നെയുംകൊണ്ട് നിലവിളിച്ചുകൊണ്ടോടി, ആ ക്രൂയിസ്സർ. കൂടെ ആ ചുള്ളനും. മൂന്നേ മൂന്ന് മിനിറ്റ്, എത്തി ദുബൈ പോലീസ് സ്റ്റേഷൻ ഹെഡ് ഓഫീസ്സ്. എന്നെ കൂട്ടിക്കൊണ്ട് പോകാൻ അവിടെ വേറെ മൂന്നാല് ചേട്ടന്മാർ യൂണിഫോമും തൊപ്പിയുമൊക്കെ ധരിച്ചു നില്പുണ്ടായിരുന്നു.
           ഏതോ അന്താരാഷ്ട്ര ഭീകരനെ കൊണ്ടുപോകുന്ന പോലെ എന്നെ കൊണ്ടുപോയി അവരുടെ ഓഫീസ്സിൽ ഇരുത്തി. ഭാഗ്യം, നാട്ടിലെ പോലീസ് സ്റ്റേഷനിലെപ്പോലെ ഉടുതുണി ഉരിഞ്ഞ്, അടിവസ്ത്രത്തിൽ നിർത്തുന്ന പരിപാടി ഇവിടെ ഇല്ലാന്നു തോന്നുന്നു. നാട്ടിലേത് പറഞ്ഞുകേട്ടുള്ള അറിവാണെ...! പിന്നെ ഒരു റൂമിൽ കൊണ്ട്പോയി ഫുൾബോഡി സ്കാനിങ്ങ്. ആയുദം വല്ലതും ഉണ്ടോന്ന് നോക്കിയതാണത്രേ! വല്ലതും കണ്ടോ ആവൊ?! തിരിച്ചുകൊണ്ടിരുത്തി, ആരെയെങ്കിലും വിളിച്ചു പറയാനുണ്ടെങ്കിൽ പറയാൻ പറഞ്ഞ് ഒരു ഫോണും തന്നു. എന്റെ ഫോണൊക്കെ അവന്മാരുടെ കയ്യിലാ,,,
           വെള്ളിയാഴ്ച്ച ആയിട്ട് ഭാര്യയേയും കൊച്ചുങ്ങളേയും കളിപ്പിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ ബോസ്സിനെ വിളിച്ചു കാര്യം പറഞ്ഞു, ബോസ്സും എത്തി സ്റ്റേഷനിൽ. അപ്പോഴേക്കും ഞാനെന്ന ഭീകരന്റെ ഇല്ലാത്ത കേസ്സിന്റെ ഫയലും റെഡി ആയിക്കഴിഞ്ഞു. ഫയൽ ക്ലോസ്സ് ചെയ്യാൻ എന്റെയും ബോസ്സിന്റെയും ഒപ്പ് മാത്രം പോരത്രേ, സ്പോൺസറും വേണമെന്ന്. ആ പാവം അപ്പൂപ്പനാണങ്കിൽ അങ്ങ് അബുദാബിയിലും. ബോസ്സ് വിളിച്ചു കാര്യം പറഞ്ഞു. അയാളിങ്ങെത്തണമെങ്കിൽ എങ്ങനെ പോയാലും 2 മണിക്കൂർ വേണ്ടിവരും. ഹൊ, അപ്പൊ അതുവരെയും ഒന്നും കഴിക്കാതെ ഇവിടെ ഇങ്ങനെ ഇരിക്കണമല്ലോന്ന് ചിന്തിച്ചു നിൽക്കുമ്പോൾ ഒരു യൂണിഫോമിട്ട ചേട്ടൻ വന്നു ഭക്ഷണം കഴിക്കാൻ വിളിച്ചു. അവർ തെന്നെ വിളംബിത്തന്നു, അവരുടെ കൂടെ ഇരുന്നുതന്നെ കഴിക്കുകയും ചെയ്തു, ഭക്ഷണകാര്യത്തിൽ അറബികളെ സമ്മതിക്കണം. നല്ല സൂപ്പർ ബിരിയാണി
          എന്നെ പോലീസ് സ്റ്റേഷനിൽ കൊണ്ട് വിട്ടതിനുശേഷം ഞാൻ കുറേ തിരഞ്ഞു എന്നെ ഭീകരനാക്കിയ ആ ചുള്ളനെ, പക്ഷേ കണ്ടില്ല. ഇനി ഡ്യൂട്ടി കഴിഞ്ഞോ എന്തോ? അതോ വേറെ ആരെയെങ്കിലും ഭീകരനാക്കാൻ പോയോ ആവോ? എന്തായാലും സ്പോൺസറും എത്തി, കാര്യങ്ങളൊക്കെ മംഗളമായി അവസാനിപ്പിച്ചു സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങി. എന്തായാലും ഞാൻ ഹാപ്പി ആയി, കമ്പനിയിൽ വന്നിറ്റ് നാലഞ്ച് കൊല്ലമായെങ്കിലും നമ്മുടെ സ്പോൺസറെ കാണാൻ പറ്റിയിട്ടില്ല, കേട്ടിറ്റുണ്ട്. ഇപ്പൊ അതു നടന്നു, ഒന്നുമില്ലങ്കിലും എനിക്ക് ശമ്പളം തരുന്ന ആളല്ലേ ഞങ്ങൾ ബോസ്സിന്റെ വണ്ടിയിൽ കയറിയിരുന്നു, സംഭവിച്ചതൊക്കെ ഒന്നൂടെ പറഞ്ഞ് കൊടുത്തു, ഞാൻ നമ്മുടെ മലയാളത്തിൽ ബോസ്സിനും, ബോസ്സ് അറബിയിൽ സ്പോൺസറിനും. പറഞ്ഞുകഴിഞ്ഞപ്പൊ സ്പോൺസറപ്പൂപ്പൻ എന്നെ നോക്കി ഒരു ചിരി “അമ്പട ഭീകരാ”
          എന്തായാലും ഈ സംഭവം കൊണ്ട് ഒരു ഗുണമുണ്ടായി, എല്ലാവർക്കും ഉടനെ ‘എമിറേറ്റ്സ് ഐ ഡി‘ എടുത്തു കൊടുക്കാൻ പറഞ്ഞിറ്റ് സ്പോൺസർ യാത്ര പറഞ്ഞു. വണ്ടിയിൽ കയറുമ്പോൾ അയാൾ ഒന്നൂടെ നോക്കി, ‘നല്ലൊരു വെള്ളിയാഴ്ച്ച കുളമാക്കിയല്ലോടാ’ എന്ന ഭാവത്തിൽ. ‘ഞാനെന്തു ചെയ്തിറ്റാടാപ്പാ നിങ്ങളെന്നെ ഇങ്ങെനെ നോകുന്നതു’ എന്ന ഭാവത്തിൽ ഞാനും.
           ബോസ്സ് എന്നെ തിരികെ എയർപോർട്ടിൽ വിട്ടു. നേരത്തേ കഴിച്ച ബിരിയാണിയുടെ ക്ഷീണമൊന്ന് മാറാൻ വേണ്ടി ഒരു ‘റെഡ്ബുൾ‘ അടിക്കാന്നു കരുതി ഡ്യൂട്ടിഫ്രീയിലോട്ട് ചെന്നു. ദാ അവിടെ നിൽക്കുന്നു നമ്മുടെ CID ചുള്ളൻ, എന്നെ കണ്ടതും ഒരു പുളിച്ച ചിരി. ഞാനും ചിരിച്ചുകൊണ്ട് മനസ്സിൽ കരുതി “ചിരിക്കണ്ടെടാ പുല്ലെ, ഭീകരനാ ഭീകരൻ” അവൻ കരുതിയതു എന്താണോ ആവോ???
.................................................................................................................................


Wednesday, September 29, 2010

കിണറ്റിൻകരയിലെ ചെമ്പരത്തി

           എന്റെ കുടുംബ വീട്ടിലെ കിണറ്റിൻകരയിൽ ഒരു ചെമ്പരത്തിമരം ഉണ്ട്. സാധരണ ചെമ്പരത്തിയല്ല, നല്ല റോസ് നിറത്തിലുള്ള വലിയ പൂക്കളുള്ള ചെമ്പരത്തിമരം. ഞാൻ കാണുന്ന അന്നുമുതൽ അതിനു ഒരേ രൂപമാണു. ഒരു ആറര അടി പൊക്കം ഉണ്ട്, നല്ല ബലമുള്ള തടി, താഴെ ശിഖരങ്ങളൊന്നുമുല്ല, മുകളിൽ രണ്ട് ശിഖരം മാത്രം. ഒരുപാട് പൂക്കളൊന്നുമില്ല, എന്നാലും ദിവസവും മൂന്ന് നാല് പൂക്കൾ കാണും. എല്ലാ ദിവസവും വൈകീട്ട് വിളക്കിൽ വയ്ക്കാൻ അമ്മാമ അതു പറിച്ചെടുക്കയും ചെയ്യും. അമ്മാമ എന്നാൽ അമ്മയുടെ അമ്മ അല്ലാട്ടൊ, അച്ഛന്റെ അമ്മയേയും ഞാൻ അമ്മാമ എന്നാണു വിളിക്കുന്നതു, അതു അങ്ങനെയങ്ങ് ശീലിച്ചുപോയി.
          എന്നും അമ്മ തുണി അലക്കാൻ കിണറ്റിൻകരയിൽ പോകുമ്പോൾ ഞാനും കൂടെ പോകും. അലക്കിതീരുന്നതുവരെ ഞാൻ ആ ചെമ്പരത്തിയുടെ മുകളിലായിരിക്കും. ആ ചെമ്പരത്തി എന്റെ മാത്രം വകയായിരുന്നു. വേറെ ആർക്കും അതിൽ കയറാൻ അമ്മാമ അനുവാദം നൽകിയിട്ടില്ല. ഞങ്ങൾ മാത്രമല്ല, എന്റെ വീടിനടുത്തുള്ള എല്ലാ വീട്ടിലെ പെണ്ണുങ്ങളും തുണി അലക്കും വെള്ളമെടുക്കലും ഒക്കെ ഈ കിണറ്റിൽ നിന്നുതന്നെയാണു.
          ഒരു ദിവസം അമ്മയും ഞാനും തുണിയലക്കാൻ കിണറ്റിൻകരയിലെത്തിയപ്പോൾ, അതാ എന്റെ ചെമ്പരത്തിയുടെ മുകളിൽ “മച്ചിഗുണ്ടൻ”. ഈ മച്ചിഗുണ്ടൻ എന്റെ ആത്മാർത്ഥ സുഹൃത്താണു. അന്നും ഇന്നും. അവനു ഈ പേരു വരാൻ കാരണം, അവനു അത്രയ്ക്ക് തടി ഉണ്ടായിരുന്നു എന്നതുതന്നെ. പക്ഷേ പാവം, എലാവരും കൂടി അവനെ അങ്ങനെ വിളിച്ച് വിളിച്ച് അവനിപ്പൊ മെലിഞ്ഞുപോയി. എന്നാലും പഴയ പേരു പൂർവ്വാദികം ശക്തിയിൽ ഇപ്പോഴും അങ്ങനെ തന്നെയുണ്ട്.
       അപ്പൊ പറഞ്ഞുവന്നതു, എന്റെ ചെമ്പരത്തീടെ മുകളിൽ മച്ചിഗുണ്ടൻ.  ആ കാഴ്ച കണ്ട് എനിക്ക് സഹിച്ചില്ല. അന്നൊക്കെ അവനു ഒരു വിനോദം ഉണ്ട്, എന്നും സ്കൂൾ വിട്ട് ഞാനും അവനും ഒരുമിച്ചാണു വരുക. തോളിൽ കയ്യിട്ട് ചിരിച്ചുകളിച്ച് വരും, എന്റെ വീട് എത്താറാകുമ്പോൾ അവൻ എന്റെ മുതുകത്ത് നല്ലൊരു ഇടിയും തന്നിട്ട് ചിരിച്ചുകൊണ്ട് അവന്റെ വീട്ടിലേക്ക് ഓടിപ്പോകും. ഞാൻ കുറേ നേരം ആ ഇടവഴിയിൽ താരപ്പുറത്തിരുന്ന് കരഞ്ഞിട്ട് ഞാനും എണീറ്റ് വീട്ടിൽ‌പ്പോകും. എന്നും ഇതു തന്നെ അവസ്ഥ. എന്നാൽ അവന്റെയും എന്റെയും അരോഗ്യസ്ഥിതി കണക്കിലെടുത്ത് ഞാൻ അവനോട് ഉടക്കാനൊന്നും നിക്കില്ലായിരുന്നു.
       പക്ഷേ ഇത്തവണ എനിക്ക് സഹിച്ചില്ല, എന്റെ മാത്രം അവകാശമായിരുന്ന എന്റെ ചെമ്പരത്തിയിൽ, അവൻ കയറി ഗമയിലിരുന്നു കുതിര കളിക്കുന്നു. എന്റെ എല്ലാ നിയന്ത്രണവും വിട്ടു. ഞാൻ അലറിക്കൊണ്ട് അവന്റെ അടുത്തെത്തി, അവനെ വലിച്ചു താഴെയിട്ടു. അപ്രതീക്ഷിതമായ ആക്രമണം, അവനും ഒന്നു അന്തം വിട്ടു. അങ്ങോട്ടും ഇങ്ങോട്ടും അടിയായി. എനിക്കറിയാമായിരുന്നു അവന്റെ മുന്നിൽ ഞാൻ വെറുമൊരു ഞാഞ്ഞൂലാണെന്ന്, അന്നേരം അതൊന്നും ആലോചിച്ചില്ല. പക്ഷേ അവൻ എന്നെ എടുത്തെറിഞ്ഞു, എന്റ്റെ പുറത്തുകയറിയിരുന്നു എന്നെ എടുത്തിട്ടിടിക്കാൻ തുടങ്ങി. പെട്ടന്നാണു അവന്റെ കഴുത്തിൽ ഒരു വെള്ളി ലോക്കറ്റ് കെട്ടിയിരുന്ന കറുത്ത ചരട് ഞാൻ കണ്ടതു. ഞാൻ ആ ചരടിൽ വലിച്ചുമുറുക്കിയങ്ങ് പിടിച്ചു. കുതിരയ്ക്ക് കടിഞ്ഞാണിട്ടതുപോലെ അവൻ എന്റെ നിയന്ത്രണത്തിലായി. ആ തക്കത്തിൽ ഞാനും കൊടുത്തു കുറേ ഇടി. അപ്പോഴേക്കും അവന്റെ അമ്മയും, എന്റെ അമ്മയും നിലവിളിച്ചുകൊണ്ട് ഓടി വന്നു ഞങ്ങളെ പിടിച്ചുമാറ്റി.
      പാവം, അവന്റെ കഴുത്ത് ചരടു മുറുകി നന്നായ് ചുവന്നിരുന്നു. എല്ലാവരും വന്നു, ഞങ്ങളെ രണ്ട്പേരെയും കുറേ വഴക്ക് പറഞ്ഞു. അവസാനം അമ്മാമയും വന്നു, അമ്മാമ അവനോട് ചോദിച്ചു, “ അതു അവന്റെ ചെമ്പരത്തിയല്ലേ, നീ എന്തിനാ അതിൽ കയറിയതു” എന്ന്. അങ്ങനെ ആ ചെമ്പരത്തിയിൽ എനിക്കുള്ള അവകാശം എല്ലാവരുടെയും മുന്നിൽവച്ച് ഒന്നുകൂടി അംഗീകരിക്കപ്പെട്ടു. പിറ്റേ ദിവസവും ഞങ്ങളൊരുമിച്ച് സ്കൂളിൽ പോയി, എങ്കിലും എന്റെ ഉള്ളിന്റെയുള്ളിൽ നല്ല പേടിയുണ്ടാരിരുന്നു, ഇന്നലത്തേതിനു അവൻ പകരം വീട്ടുമോയെന്നു. പക്ഷേ ഒന്നും സംഭവിചില്ല, എന്നത്തെയും പോലെ വൈകിട്ട് ഒരുമിച്ച് തിരിച്ചും വന്നു. ഇത്തവണ അവൻ എന്റെ മുതുകത്ത് ഇടിച്ചിട്ട് ഓടിയില്ല, ഇന്നലത്തെ കഴുത്തിന്റെ വേദന മാറിയിട്ടില്ലാത്തതു കൊണ്ടാണോ എന്തൊ? പക്ഷേ പിന്നീടൊരിക്കലും നമ്മൾ തമാശയായിട്ട് പോലും അടി കൂടിയിട്ടില്ല.
       ഇന്നും ആ ചെമ്പരത്തി അവിടെ ഉണ്ട്, പക്ഷേ അതിൽ കയറി കളിക്കാനും അടികൂടാനും ഞാനും എന്റെ പ്രിയസുഹൃത്തും നാട്ടിലില്ല. വൈകുന്നേരങ്ങളിൽ പൂവു പറിച്ചു വിളക്ക് വയ്ക്കാൻ അമ്മാമയും ഇന്നു ഈ ലോകത്തില്ല

.................................................................................................................................
നന്ദി: ഈ ചിത്രം വരച്ചുതന്ന സ്നേഹചേച്ചിക്ക്.